ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യം വെങ്കല മെഡല്‍ നേടി. സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ ജോഡിയായ ചൈനയുടെ ലിയു ഷെങ് ഷു - ടാന്‍ നിങ് സഖ്യത്തോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെട്ടത്. ആദ്യ ഗെയിം നേടിയ ശേഷമായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ തോല്‍വി.

ദില്ലി: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഗായത്രി ഗോപീചന്തും ട്രീസ ജോളിയും ചേര്‍ന്നുള്ള സഖ്യത്തിന് വെങ്കലം. മുന്‍പ് ടോപ് 10 റാങ്കിംഗില്‍ ഉണ്ടായിരുന്ന സീഡില്ലാത്ത ഈ സഖ്യം, മികച്ച പ്രകടനം പുറത്തെടുത്താണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്. ശനിയാഴ്ച നടന്ന മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരങ്ങളും നിലവിലെ ചാമ്പ്യന്മാരുമായ ലിയു ഷെങ് ഷു - ടാന്‍ നിങ് സഖ്യത്തെ വിറപ്പിച്ചെങ്കിലും, ആദ്യ ഗെയിമിലെ ലീഡ് മുതലാക്കാന്‍ കഴിയാതെ ഗായത്രി-ട്രീസ കൂട്ടുകെട്ട് 21-18, 13-21, 8-21 എന്ന സ്‌കോറിന് പരാജയപ്പെട്ടു. ഒരു മണിക്കൂറും 11 മിനിറ്റും നീണ്ടതായിരുന്നു മത്സരം.

ദില്ലിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ ബാഡ്മിന്റണ്‍ മത്സരത്തിനായി എക്കാലത്തെയും വലിയ ജനക്കൂട്ടത്തിന്റെ പിന്തുണയോടെയാണ് ഇന്ത്യന്‍ സഖ്യം കളത്തിലിറങ്ങിയത്. ആദ്യ ഗെയിമില്‍ ലോക മൂന്നാം നമ്പര്‍ ജോഡിയെപ്പോലെയായിരുന്നു ഗായത്രിയും മലയാളിയായ ട്രീസയും കളിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ജോഡിയെപ്പോലും ഞെട്ടിക്കുന്ന തരത്തിലുള്ള ആക്രമണോത്സുകമായ ബാഡ്മിന്റണാണ് അവര്‍ പുറത്തെടുത്തത്. ഫ്രണ്ട് കോര്‍ട്ടിലും ബാക്ക് കോര്‍ട്ടിലും ഒരുപോലെ തിളങ്ങിയ ട്രീസ ചൈനീസ് സഖ്യത്തിന് കടുത്ത ഭീഷണി ഉയര്‍ത്തി.

മിഡ് കോര്‍ട്ടില്‍ ജാഗ്രതയോടെ നിലയുറപ്പിച്ച ഗായത്രിയും ഒപ്പം ചേര്‍ന്നു. ആദ്യ ഗെയിമില്‍ 14-16 എന്ന നിലയില്‍ പിന്നില്‍ നില്‍ക്കുമ്പോള്‍, ടാനും ലിയു നല്‍കിയ ദുര്‍ബലമായ ലിഫ്റ്റില്‍ ട്രീസ നടത്തിയ ജമ്പ് സ്മാഷ് ഇന്ത്യയുടെ ആക്രമണോത്സുകത വിളിച്ചോതുന്നതായിരുന്നു. ഗെയിമിന്റെ അവസാന ഘട്ടത്തില്‍ 15-18 ന് പിന്നില്‍ നിന്ന ശേഷം തുടര്‍ച്ചയായി ആറു പോയിന്റുകള്‍ നേടി ഗായത്രിയും ട്രീസയും ആദ്യ ഗെയിം 21-18 ന് സ്വന്തമാക്കി. നാട്ടുകാരുടെ ആവേശകരമായ പിന്തുണയോടെ സീഡില്ലാത്ത ഇന്ത്യന്‍ താരങ്ങള്‍ നിലവിലെ ചാമ്പ്യന്മാരെ ഞെട്ടിച്ചപ്പോള്‍ സ്റ്റേഡിയം ആഹ്ലാദത്തിമിര്‍പ്പിലായി.

രണ്ടാം ഗെയിമിന്റെ തുടക്കത്തിലും ഇന്ത്യന്‍ സഖ്യം അതേ ആവേശം നിലനിര്‍ത്തി. എന്നാല്‍ 12-12 എന്ന സ്‌കോറില്‍ മത്സരത്തിന്റെ ഗതി മാറി. ടാനും ലിയുവും കൂടുതല്‍ സംയമനത്തോടെ കളിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ ഇന്ത്യന്‍ താരങ്ങളുടെ ഭാഗത്തുനിന്ന് അശ്രദ്ധമായ പിഴവുകള്‍ കടന്നുകൂടുകയും പ്രതിരോധം ദുര്‍ബലമാവുകയും ചെയ്തു. ഈ അവസരം മുതലെടുത്ത ചൈനീസ് സഖ്യം തുടര്‍ച്ചയായി എട്ട് പോയിന്റുകള്‍ നേടി രണ്ടാം ഗെയിം 21-13 ന് സ്വന്തമാക്കി. രണ്ടാം ഗെയിമിലെ ആധിപത്യം മൂന്നാം ഗെയിമിലും ചൈനീസ് ജോഡി തുടര്‍ന്നു. ചൈനീസ് താരങ്ങളുടെ വേഗതയ്‌ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ ഗായത്രി-ട്രീസ സഖ്യത്തിനായില്ല. മൂന്നാം ഗെയിം അവര്‍ 8-21 ന് കൈവിട്ടു.

ലോകത്തിലെ ഏറ്റവും മികച്ച സഖ്യത്തിനെതിരെ ലീഡ് നേടിയ ശേഷം തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത് നിരാശ നല്‍കുന്നതാണെങ്കിലും, ഈ ടൂര്‍ണമെന്റിലെ പ്രകടനം ഇന്ത്യന്‍ സഖ്യത്തിന് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്.

YouTube video player