പിറവത്തിനടുത്ത് ഓണക്കൂരിൽ നടന്ന വാഹനാപകടത്തിൽ ചിന്മയ സർവകലാശാലയിലെ വിദ്യാർത്ഥിയായ ആദിത്യൻ അരുൺകുമാർ (20) മരിച്ചു. ബൈക്ക് കാറിലിടിച്ച് നിയന്ത്രണം വിട്ടതിനെ തുടർന്ന് ആദിത്യന്റെ തല വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു.
പിറവം: ഓണക്കൂർ കരയോഗപ്പടിയിലുണ്ടായ വാഹനാപകടത്തിൽ ചിന്മയ സർവകലാശാല ഓണക്കൂർ കാമ്പസിലെ ബി ടെക് കംപ്യൂട്ടർ സയൻസ് (സൈബർ സുരക്ഷ) വിദ്യാർത്ഥി മരിച്ചു. കൊല്ലം അഞ്ചൽ തടിക്കാവ് ഉഷസിൽ അരുൺകുമാർ ശശിധരന്റെയും പ്രിജു പ്രസന്നകുമാറിന്റെയും മകൻ ആദിത്യൻ അരുൺകുമാർ (20) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അഞ്ചൽപ്പെട്ടി മംഗലത്ത് ഇയാൻ ജോർജ് വർഗീസി(20)നും അപകടത്തിൽ പരിക്കേറ്റു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം നടന്നത്. കാമ്പസിൽ നിന്ന് ഓണക്കൂർ പാലം കവലയിലെത്തിയ വിദ്യാർഥികൾ അവിടെ നിന്ന് ബൈക്കിൽ പിറവത്തേക്ക് പോയിരുന്നു. തിരികെ വരുന്നതിനിടെ ഓണക്കൂർ ക്ഷേത്രം റോഡിൽ നിന്ന് ഇറങ്ങി വന്ന കാറിൽ ബൈക്ക് തട്ടി നിയന്ത്രണം വിടുകയായിരുന്നു. ബൈക്കിന് പിന്നിലിരുന്ന ആദിത്യൻ അരുണിന്റെ തല വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഹെൽമെറ്റ് തകരുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ ഇരുവരെയും പിറവം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആദിത്യൻ അരുൺകുമാർ മരിച്ചു. ചിന്മയയിൽ ബിബിഎ മൂന്നാം വർഷ വിദ്യാർഥിയായ ഇയാൻ ജോർജ് വർഗീസിന് കാലിനാണ് പരിക്ക്.


