പിഴവിന് പിന്നാലെ, ഉച്ചക്ക് ശേഷമുള്ള പരീക്ഷ റദ്ദാക്കി. ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടുതൽ ആയതിനാൽ രണ്ട് പരീക്ഷ നടത്തുകയായിരുന്നു.
തിരുവനന്തപുരം: ചോദ്യ പേപ്പർ മാറി നൽകിയതോടെ പരീക്ഷ റദ്ദാക്കി പിഎസ്‍സി. ആലപ്പുഴയിൽ ഇന്ന് നടന്ന ലാസ്‌റ്റ് ഗ്രേഡ് തസ്തികയിലെ പരീക്ഷയിലാണ് പിഴവുണ്ടായത്. ഉച്ചക്ക് ശേഷം നടക്കേണ്ട പരീക്ഷയുടെ ചോദ്യ പേപ്പർ രാവിലത്തെ പരീക്ഷക്ക് നൽകി. പിഴവിന് പിന്നാലെ, ഉച്ചക്ക് ശേഷമുള്ള പരീക്ഷ റദ്ദാക്കി. ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടുതൽ ആയതിനാൽ രണ്ട് പരീക്ഷ നടത്തുകയായിരുന്നു. വിവിധ സ്ഥാപനങ്ങളിലേക്കുള്ള പ്രിലിമിനറി പരീക്ഷയാണ് നടത്തിയത്. പരീക്ഷ കഴിഞ്ഞ ശേഷമാണ് അബദ്ധം മനസ്സിലായത്. ഇതോടെ ഉച്ചക്ക് ശേഷമുള്ള പരീക്ഷ റദ്ദാക്കി.
പരീക്ഷ തീർന്നശേഷമാണ് പിഴവ് തിരിച്ചറിയുന്നത്. ആലപ്പുഴയിലെ ലജ്നത്തുൽ മുഹമ്മദിയ്യ സ്കൂളിലെ പരീക്ഷാകേന്ദ്രത്തിലാണ് ഉച്ചക്കുള്ള പരീക്ഷയുടെ ചോദ്യപേപ്പർ രാവിലെ നൽകിയത്. വീഴ്ച തിരിച്ചറിഞ്ഞതോടെ പരീക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർ പിഎസ് സി അറിയിച്ചു. പിന്നാലെയാണ് ഉച്ചക്ക് ശേഷമുള്ള പരീക്ഷ സംസ്ഥാന വ്യാപകമായി മാറ്റിയത്. ഇതറിയാതെ വിവിധ കേന്ദ്രങ്ങളിൽ ദൂരെ നിന്നടക്കം എത്തിയവർ കുടുങ്ങി.
ലാസ്റ്റ് ഗ്രേഡ് നിയമനത്തിന് രാവിലെയും ഉച്ചക്ക് ശേഷമായി രണ്ട് പ്രിലിമനറി പരീക്ഷകളാണ് ഇന്ന് നിശ്ചയിച്ചത്. ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടുതലായത് കൊണ്ട് ഒരു തസ്തികക്ക് രണ്ട് പരീക്ഷ. ആസൂത്രണ ബോർഡിലെ നിയമനത്തട്ടിപ്പിന് പിന്നാലെ വിശ്വാസ്യതയാണ് മുഖമുദ്രയെന്ന് കമ്മീഷൻ ആവർത്തിക്കുമ്പോഴാണ് അടുത്ത പിഴവ്. പരീക്ഷ പിഴവിൽ ആലപ്പുഴയിലടക്കം വിവിധ സ്ഥലങ്ങളിൽ എസ്എഫ്ഐ മാർച്ച് നടത്തി
ആസൂത്രണ ബോർഡ് നിയമന തട്ടിപ്പിലെ വിവരങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങള്‍. ആസൂത്രണ ബോർഡ് പരീക്ഷയിലെ 10 ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്താതെ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതും ഇടത് സംഘടനാ നേതാവിന് ഒന്നാം റാങ്ക് കിട്ടിയതുമെല്ലാം വൻവിവാദമായിരുന്നു. നിയമനത്തിൽ മൂടിവെച്ചതെല്ലാം 7 ദിവസത്തിനുള്ളിൽ ഉദ്യാോഗാർത്ഥികൾക്ക് നൽകാൻ വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. പിന്നാലെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു.
പരാതിപ്രളയത്തിൽ പിഎസ് സിയുടെ വിശ്വാസ്യതക്കെതിരെ സംശയങ്ങളുയർന്നപ്പോൾ ഏഴിന് കമ്മീഷൻ വാർത്താകുറിപ്പിറക്കി. ഉദ്യോഗാർത്ഥികളുടെ വിശ്വാസവും പ്രതീക്ഷയും കാത്ത് സൂക്ഷിക്കും. എന്നാൽ പരാതിക്കാരനായ ഉദ്യോഗാർത്ഥിയുടെ അപേക്ഷക്കുള്ള മറുപടിയിൽ കമ്മീഷന്‍റെ തനിരൂപം ഒരിക്കൽ കൂടി തെളിഞ്ഞു.
