പവർകട്ടിൻ്റെ പേരിൽ മുഖ്യമന്ത്രി വിഡി സതീശനെ വിമർശിച്ച് വീഡിയോ. ആലപ്പുഴയിലെ പിഡിപി പ്രവർത്തകനായ അഹമ്മദ് കബീറിൻ്റെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആലപ്പുഴ: പവര്‍കട്ടിനെതിരെ മുഖ്യമന്ത്രിയെ പൂക്കി എന്നു വിളിച്ച് പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് ആലപ്പുഴയില്‍ പിഡിപി പ്രവര്‍ത്തകന്‍റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പൊലീസ്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ പരാതിയില്‍ കേസ് പോലും എടുക്കാതെയാണ് പിഡിപി പ്രവര്‍ത്തകനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ആലപ്പുഴ സൗത്ത് പൊലീസ് ഫോണ്‍ കസ്റ്റഡിയിലെടുത്തത്. സംഭവം ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാക്കിയതിന് പിന്നാലെ ഫോൺ മടക്കി നൽകിയെങ്കിലും ഡിവൈഎസ്പിക്ക് പരിശോധിക്കണമെന്ന് പറഞ്ഞ് അതേ ഫോൺ വീണ്ടും കസ്റ്റഡിയിലെടുത്തു.
പുലര്‍ച്ചെ രണ്ടരയ്ക്ക് വീട്ടില്‍ കറണ്ട് പോയപ്പോഴുണ്ടായ രോഷം പ്രകടിപ്പിച്ച് അഹമ്മദ് കബീര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് വീഡിയോ. വീഡിയോയില്‍ എവിടെയും മുഖ്യമന്ത്രി എന്നോ വിഡി സതീശന്‍ എന്നോ കബീര്‍ പറഞ്ഞിട്ടില്ല. എന്നാല്‍, പൂക്കി എന്ന് പറഞ്ഞിട്ടുമുണ്ട്. ഇത് മുഖ്യമന്ത്രിയെ അപമാനിക്കുന്നതാണെന്നു കാട്ടി പ്രാദേശിക കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയിലാണ് കബീറിന്‍റെ ഫോണ്‍ പിടിച്ചെടുത്തതെന്ന് ആലപ്പുഴ ഡിവൈഎസ് പി വിശദീകരിച്ചു.
ഒരു എഫ്ഐആര്‍ പോലും ഇല്ലാതെയാണ് അഹമ്മദ് കബീറിന്‍റെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തത്. സംഭവം ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാക്കിയതിന് പിന്നാലെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അഹമ്മദ് കബീറിന് പൊലീസ് ഫോൺ മടക്കി നൽകി. ഫോൺ കൈപ്പറ്റിയതായ രസീതും എഴുതി വാങ്ങി. സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ തിരിച്ചു വിളിച്ച് ഡിവൈഎസ്പിക്ക് പരിശോധിക്കണമെന്ന് പറഞ്ഞ് ഫോൺ വീണ്ടും കസ്റ്റഡിയിലെടുത്തു.

