സംവരണ വിരുദ്ധ കൂട്ടായ്മ സമരം തുടരുമെന്ന് പ്രഖ്യാപിച്ചതിനാൽ ദില്ലി കനത്ത ജാഗ്രതയിൽ. ഇന്നലെ റിസര്‍വേഷന്‍ റിഫോം ആന്തോളന്‍ പരിപാടിക്കിടെ പൊലീസിനും പ്രതിഷേധക്കാരും ഏറ്റുമുട്ടിയിരുന്നു. 65 പേരെ കസ്റ്റഡിയിലെടുത്തു

ദില്ലി: സംവരണ വിരുദ്ധ കൂട്ടായ്മ സമരം തുടരുമെന്ന് പ്രഖ്യാപിച്ചതിനാൽ ദില്ലി കനത്ത ജാഗ്രതയിൽ. ഇന്നലെ റിസര്‍വേഷന്‍ റിഫോം ആന്തോളന്‍ പരിപാടിക്കിടെ പൊലീസിനും പ്രതിഷേധക്കാരും ഏറ്റുമുട്ടിയിരുന്നു. 65 പേരെ കസ്റ്റഡിയിലെടുത്തു. സ്ഥിതികണക്കിലെടുത്ത് ജന്തർമന്തറിലേക്കുള്ള പ്രവേശനം പൊലീസ് വിലക്കി. പ്രധാനപ്പെട്ട സ്ഥലങ്ങളിൽ എല്ലാം പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.

നീറ്റ് പരീക്ഷാര്‍ത്ഥി ഹര്‍ഷ് ദുബെ നേതൃത്വം നല്‍കുന്ന റിസര്‍വേഷന്‍ റിഫോം ആന്തോളന്‍ എന്ന ക്യാംപയിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം വലിയ സംഘർഷത്തിലാണ് കലാശിച്ചത്. ഇന്നലെ രാത്രിയിലും ജന്തർമന്തറിൽ പ്രതിഷേധക്കാർ തുടർന്നതോടെ പൊലീസ് ഇവരെ ബലം പ്രയോഗിച്ചാണ് മാറ്റിയത്. ജാതിയുടെ അടിസ്ഥാനത്തില്‍ അല്ലാതെ സാമ്പത്തിക നിലയുടെ അടിസ്ഥാനത്തില്‍ ആയിരിക്കണം സംവരണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പട്ടികജാതി/പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം പിന്‍വലിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധത്തിന് ദില്ലി പൊലീസ് അനുമതി നല്‍കിയിരുന്നില്ല. രാംലീലാ മൈതാനിയിലാണ് പ്രതിഷേധത്തിന് അനുമതി നൽകിയത്. എന്നാൽ പ്രതിഷേധക്കാർ കൂട്ടമായി ജന്തർമന്തറിലേക്ക് എത്തിയത് പൊലീസിനെ വലച്ചു. സമരത്തിനെത്തിയവരിൽ കൂടുതലും യുപിയിൽ നിന്നുള്ളവരായിരുന്നു. സമരം രാത്രിയിലും തുടർന്നതോടെയാണ് ഒടുവിൽ പൊലീസ് നടപടി.

സിജെപി സമരത്തിലെ സംഘർഷത്തിന് പിന്നാലെ കനത്ത ജാഗ്രത തുടരുന്നതിനിടെയാണ് വീണ്ടും ആൾക്കൂട്ടം സംഘടിച്ച് എത്തിയത്. സമരക്കാർ ദില്ലിയിലെ പലയിടത്തും ചെറിയ സംഘങ്ങളായി തുടരുകയാണ്. ഇവർ സംഘടിച്ചെത്തുന്നത് സംഘർഷത്തിന് ഇടയാക്കാതിരിക്കാനാണ് കൂടുതൽ കേന്ദ്രസേനയെ അടക്കം വിന്യസിച്ചിരിക്കുന്നത്.